ദര്‍ഭയും തെറ്റിപൂക്കളും

എന്റെ അവധിക്കാലങ്ങള്‍ അല്ലെങ്കിലും മഴയില്‍ കുതിര്‍ന്നതാണു. മഴയോട്‌ അത്രത്തോളം ഇഷ്ടമായത്‌ കൊണ്ട്‌ ദൈവം അറിഞ്ഞ്‌ തരുന്നതാണു എന്നു സമാധാനിക്കുകയാണു പതിവ്‌. ഇന്ന് യാത്രക്ക്‌ ഒരുങ്ങുമ്പോള്‍ അമ്മ പറഞ്ഞതുമാണു, കര്‍ക്കിടക മഴയാണു.. ഇത്തിരി വെയിലുകണ്ടിട്ട്‌ പോയാല്‍ പോരെ എന്ന്...

പ്രവാസിയല്ലെ...നാട്ടില്‍ ചെലവഴിക്കുവാനുള്ളത്‌ ഒരിത്തിരി സമയം..! ഈ യാത്ര എനിക്ക്‌ ഒഴിവാക്കുവാന്‍ കഴിയുന്നതല്ല. ഇന്ന് അവനെ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചെലപ്പോള്‍ അടുത്ത അവധിക്കാലത്ത്‌ കണ്ടുവെങ്കില്‍ ആയ്‌..!

മഴ ഒരു അസൗകര്യമായ്‌ തോന്നിയത്‌ പൊട്ടിയ ഷട്ടറിനിടയിലൂടെ മഴത്തുള്ളികള്‍ ഉള്ളിലേക്ക്‌ വീണുതുടങ്ങിയപ്പോഴാണു. മഴ നന്നായ്‌ പെയ്യുന്നുണ്ടെന്നു മുന്നിലെ ഗ്ലാസ്സിലൂടെ മഴതുള്ളികള്‍ ശക്തിയായ്‌ വീഴുന്നത്‌ കണ്ടപ്പോള്‍ മനസ്സിലായ്‌. ബസ്സ്‌ മാവേലിക്കരയോട്‌ അടുക്കുന്നു എന്ന് തോന്നി.
ബസ്സ്‌ നിര്‍ത്തുമ്പോള്‍ മഴയെ അവഗണിച്ച്‌ ഷട്ടര്‍ ഒരല്‍പം പൊക്കി നോക്കി.. വിശാലമായ ബസ്‌ സ്റ്റാന്റ്‌..ഞാന്‍ ആദ്യമായാണു പുതിയ ബസ്‌ സ്റ്റാന്റ്‌ കാണുന്നത്‌. സ്റ്റാന്റിന്റെ വലതുകോണില്‍ ഒരു ജനകൂട്ടം കണ്ട്‌ വെറുതെ കണ്ണുകള്‍ അങ്ങോട്ട്‌ ചെന്നു. ഏതോ ഒരു പ്രായമുള്ള സ്ത്രീയെ എല്ലാരും കൂടി ചേര്‍ന്ന് ശുശ്രൂഷിക്കുന്നത്‌ പോലെ തോന്നി.

മനസ്സ്‌ എവിടെയോ ഒന്ന് ഉടക്കുന്നത്‌ പോലെ തോന്നി... അത്‌..അത്‌...റ്റീച്ചര്‍ അമ്മയല്ലെ.....തോന്നലാവുമോ...!

മനസ്സിനുള്ളില്‍ തോന്നിയതല്ലെ ഒന്നിറങ്ങി നോക്കാം എന്ന് കരുതി ആ മഴയില്‍ ഇറങ്ങി ജനകൂട്ടത്തിനരികിലേക്ക്‌ ചെന്നു.

" നല്ല പ്രായമുണ്ട്‌... ചെലപ്പോ..ബി. പി വല്ലോം കൂടിയതാവും.. ഒറ്റക്ക്‌ ഒക്കെ എങ്ങനെ ഇതുങ്ങടെ വീട്ടുകാരു ഇറക്കി വിടുന്നു.."

കൂടി നിന്ന ഒരാളുടെ വര്‍ത്തമാനം കേട്ട്‌ പോക്കറ്റില്‍ കരുതിയ റ്റൗവലെടുത്ത്‌ തലതോര്‍ത്തികൊണ്ട്‌ ആരാണു എന്ന് നോക്കുമ്പോള്‍ എനിക്ക്‌ ഒരു നിമിഷം മനസ്സിനാകെ മരവിപ്പ്‌ ബാധിച്ചത്‌ പോലെ തോന്നി..

മാര്‍ഗ്ഗി റ്റീച്ചര്‍....!!


പത്തൊന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം കാണുകയാണു...ഈ ഒരു രീതിയില്‍ കാണേണ്ടി വന്നുവല്ലോ എന്ന് മനസ്സിനുള്ളില്‍ കരുതി അരികത്ത്‌ ശുശ്രൂഷിച്ചുകൊണ്ടിരുന്ന യുവതിയോട്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.

കുറച്ച്‌ നേരമായ്‌ ആ ബസ്‌ സ്റ്റാന്റിലുണ്ടായിരുന്നു അത്രേ. ത്രിക്കുന്നപ്പുഴക്ക്‌ ബസ്സ്‌ ഉടനെയുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും ആ കുട്ടി പറഞ്ഞു.

ഒരു റ്റാക്സി വിളിച്ച്‌ അടുത്തുള്ള ഒരു പ്രൈവറ്റ്‌ ആശുപത്രിയില്‍ റ്റീച്ചറിനെ അഡ്മിറ്റ്‌ ചെയ്തു. ആദ്യ ടെസ്റ്റുകള്‍ക്ക്‌ ശേഷം ഭയപ്പെടാന്‍ ഒന്നുമില്ല... ബി.പി. അല്‍പം കൂടുതല്‍ ആണു.. രണ്ട്‌ മണിക്കൂറുകഴിഞ്ഞു റൂമിലേക്ക്‌ മാറ്റാം എന്ന് പറഞ്ഞ്‌ ഡോക്ടര്‍ പോയ്‌.

ആശുപത്രിയുടെ നീണ്ട ഇടനാഴിയിലൂടെ കുറെ നേരം നടന്നു. മഴ അപ്പോഴും നല്ലപോലെ പെയ്യുന്നുണ്ടായിരുന്നു.

റ്റീച്ചറമ്മയുടെ ഓര്‍മ്മകള്‍ ഒന്നൊന്നായ്‌ മനസ്സിലേക്ക്‌ വന്നു.

അന്ന് എന്റെ അമ്മയെ പോലെ സുന്ദരിയായിരുന്നു റ്റീച്ചറും. അമ്മയെ പോലെ ഒരുപാട്‌ മുടിയും അമ്മയെ പോലെ മുടിക്കുള്ളില്‍ എപ്പോഴും ഒരു ചെറിയ മുല്ലപ്പൂവും ഉണ്ടായിരുന്നു.

ആദ്യമായ്‌ ഇംഗ്ലീഷ്‌ പടിക്കുന്നത്‌ റ്റീച്ചറമ്മ പടിപ്പിക്കുമ്പോഴാണു. റ്റീച്ചര്‍ക്ക്‌ അന്നേ വിവാഹ പ്രായം കഴിഞ്ഞിട്ടും കല്ല്യാണം കഴിക്കാത്തത്‌ എന്താണു എന്ന് നാലാം ക്ലാസ്സിലെ രാധിക എന്നോട്‌ ചോദിച്ചത്‌ ഇപ്പോഴും ഒരു നിമിഷം ഓര്‍ത്ത്‌ പോയ്‌..!


നിര്‍ത്താതെ സെല്‍ഫോണ്‍ അടിക്കുന്നത്‌ കേട്ടാണു ആ ഓര്‍മ്മകളില്‍ നിന്ന് ഒന്നു തല ഉയര്‍ത്തിയത്‌.വീട്ടില്‍ നിന്ന് അമ്മയാണ്‌. അമ്മയോട്‌ കാര്യം പറഞ്ഞു. ചിലപ്പോള്‍വരുവാന്‍ ഒരല്‍പം താമസിക്കും എന്ന് പറഞ്ഞു ഫോണ്‍ പോക്കറ്റിട്ട്‌ തിരികെ കസേരയില്‍ വന്ന് ഇരിക്കുമ്പോള്‍ തിരക്കിനിടയില്‍ ഞാന്‍ റ്റീച്ചര്‍ക്കൊപ്പം കൊണ്ടുവന്ന പ്ലാസ്റ്റിക്‌ ബാഗ്‌ ശ്രദ്ധിച്ചത്‌. പതിയെ ഞാന്‍ അത്‌ അഴിച്ച്‌ നോക്കി...

കുറച്ചധികം തെറ്റിപൂക്കളും ഒന്ന് രണ്ട്‌ ദര്‍ഭപുല്ലും...!

" സര്‍...ആ അമ്മയെ റൂമിലാക്കിയിട്ടുണ്ട്‌. സാറിനെ കാണണം എന്ന് പറഞ്ഞു..."

ഞാന്‍ ആ പ്ലാസ്റ്റിക്‌ ബാഗ്‌ പൊതിഞ്ഞെടുത്ത്‌ ആ നഴ്സിന്റെ പിന്നാലെ റ്റീച്ചറിനെ കിടത്തിയിരിക്കുന്ന റൂമിലേക്ക്‌ നടന്നു.

എന്നെ അടിമുടി പാതിയടഞ്ഞിരുന്ന കണ്ണുകള്‍ കൊണ്ട്‌ റ്റീച്ചറമ്മ നോക്കി... കൈ കൊണ്ട്‌ അടുത്തിരിക്കുവാന്‍ ആംഗ്യം കാണിച്ചു.

"മോന്‍ ഏതാ....?" പതിഞ്ഞ സ്വരത്തില്‍ എന്നോട്‌ ചോദിച്ചു.

"അമ്മേ...ഇത്‌ ഞാനാണ്‌ അരുണ്‍....അമ്മ എന്നെ നാലാം ക്ലാസ്സില്‍ പഠിപ്പിച്ചിട്ടുണ്ട്‌. അനന്തപുരം സ്കൂളിനടുത്ത്‌ നിന്ന് വന്നിരുന്ന അരുണ്‍..."

റ്റീച്ചറുടെ കൈകള്‍ എന്റെ കൈത്തലത്തില്‍ സ്പര്‍ശിക്കുന്നത്‌ ഞാനറിഞ്ഞു. അമ്മയുടെ കണ്ണുകള്‍ നനയുന്നതും.എന്റെ കൈ വലിച്ചെടുത്ത്‌ കൈത്തണ്ടയില്‍ ഉമ്മകള്‍ തരുമ്പോള്‍ എനിക്ക്‌ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ഏതോ ഒരു അനുഭൂതിയായിരുന്നു... ഒരു അമ്മകൂടി എനിക്ക്‌ സ്വന്തമായത്‌ പോലെ...!


"അമ്മ...അമ്മയെന്തിനാ ഒറ്റക്ക്‌ ഇത്ര ദൂരം വന്നത്‌...അതും ഈ മഴയത്ത്‌..."

അമ്മ എന്റെ കയ്യിലിരുന്ന പ്ലാസ്റ്റിക്ക്‌ ബാഗ്‌ എടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ വെച്ചിട്ട്‌ പൊട്ടി കരഞ്ഞു.. ഒരു നിമിഷം എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയാതെ ഞാനും...!

" എന്റെ മോനു്...അവന്റെ ആത്മാവിനു മോക്ഷം കിട്ടുവാന്‍ പൂജ ചെയ്യാന്‍ ഇറങ്ങിയതാണു മോനെ...ഈ പൂക്കളുമായ്‌..."

"മകന്‍..! അമ്മയുടെ മകന്‍..!അമ്മയുടെ മോനു് എന്താണ്‌ പറ്റിയത്‌.."


അവശയെങ്കിലും കുറച്ച്‌ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ റ്റീച്ചറമ്മ എന്റെ അരികിലേക്ക്‌ നീങ്ങിയിരുന്നു.

"മോനറിയില്ല സൂരജിനെ.... എനിക്ക്‌ കിട്ടിയ ഒരു മുത്താണ്‌ അവന്‍..ഒരു ക്യാമ്പിനു പോയപ്പോള്‍ കുമളിയില്‍ നിന്ന് കിട്ടിയതാണവനെ...അന്ന് അവനു അഞ്ച്‌ വയസ്സുണ്ടാവും..ആരുമില്ലാത്ത എന്റെ ജീവിതത്തിനു കിട്ടിയ ഒരു തണലായിരുന്നു അവന്‍. നല്ലത്‌ പോലെ ഞാന്‍ അവനെ പഠിപ്പിച്ചു. എന്നില്‍ നിന്ന് വിട്ട്‌ പോകാന്‍ തീരെ മനസ്സില്ലാതിരുന്നിട്ടും ഞാന്‍ അവന്റെ ഭാവിയെകരുതി ബറോഡക്ക്‌ വിട്ടു.....അത്‌...അത്‌ എന്റെ....കുഞ്ഞിന്റെ......"

മുഴുമിപ്പിക്കാനാവാതെ എന്റെ തോളിലേക്ക്‌ ചാഞ്ഞ്‌ ഏങ്ങി ഏങ്ങി കരഞ്ഞു..
"അന്ന്...ഗുജ്‌ റാത്തിലെ പ്രശ്നങ്ങള്‍ക്കിടയില്‍....ഒരു ഫെബ്രുവരി ഇരുപത്തിയെട്ടിനു രാത്രി എന്നെ അവന്‍ വിളിച്ചു...ഇവിടെ ചുറ്റും മനുഷ്യര്‍ പരസ്പരം വെട്ടികൊല്ലുവാണെന്നും ഞാന്‍ എന്തെങ്കിലും പഴുത്‌ കിട്ടിയാല്‍ അങ്ങെത്താമെന്നും പറഞ്ഞ്‌...എന്റെ മോന്‍......"


"പിന്നെ മുട്ടാത്ത വാതിലുകള്‍ ഇല്ല...തിരയാത്ത ഇടങ്ങളും....മുഖ്യമന്ത്രി, പ്രധാനമന്ത്രി...എല്ലാര്‍ക്കും പരാതികള്‍ കൊടുത്ത്‌ കുഴഞ്ഞു...ഇപ്പോ നാലു കൊല്ലം കഴിഞ്ഞു...ഇനി...ഇനി...എനിക്ക്‌ ഒന്നേ ചെയ്യുവാനുള്ളൂ...അവന്റെ ആത്മാവിന്റെ ശാന്തി...അതിനു തണുപ്പ്‌ കൊടുക്കണം.."

"പൂജകളുടെ രീതി എന്താണ്‌ എന്നൊന്നും എനിക്കറിയില്ല...നാളെ കര്‍ക്കിടക വാവ്‌ അല്ലേ...അവന്‌ ബലി ഇടണം..അതിന്‌ ഇറങ്ങിത്തിരിച്ചതാ.....ദാ അതിപ്പോ ഇങ്ങനെയും ആയ്‌..!"

"മോന്‍...എനിക്ക്‌ ഒന്ന്മാത്രം ചെയ്ത്‌ തരുമോ...എന്റെ കുഞ്ഞിന്റെ ബലി ഒന്നിടണം...എന്റെ കഴിവ്കേട്‌ കൊണ്ട്‌ ഒരമ്മയുടെ അപേക്ഷയാണ്‌...."

"അമ്മേ....സൂരജ്‌..എനിക്ക്‌ എന്റെ സഹോദരനെപോലെ അല്ലേ...അമ്മ അപേക്ഷിക്കുന്നത്‌ എന്തിനാണ്‌....അമ്മ പറഞ്ഞോളൂ...ഞാന്‍ അത്‌ പോലെ ചെയ്ത്‌ കൊള്ളാം...."

റ്റീച്ചറമ്മ കട്ടിലില്‍ നിന്ന് എഴുന്നേറ്റ്നിന്നു ആ പൂക്കള്‍ അടങ്ങിയ ബാഗ്‌ എന്നെ ഏല്‍പ്പിച്ച്‌ ഒരു നിമിഷം കണ്ണുകള്‍ അടച്ച്‌ എന്നെ ഏല്‍പ്പിച്ചു.

"ഇപ്പോള്‍ തന്നെ പുറപ്പെട്ടുകൊള്ളൂ...ഞാന്‍ ഒറ്റക്കാണ്‌ എന്നോര്‍ത്ത്‌ വിഷമിക്കേണ്ട...ഞാന്‍ ഇപ്പോള്‍ കഴിയുന്ന വൃദ്ദ്സദനത്തിന്റെ സെക്രട്ടറിയെ വിളിച്ച്‌ അറിയിച്ച്‌ കൊള്ളാം..അയാള്‍ വന്ന് എന്നെ കൂട്ടികൊണ്ട്‌ പൊയ്കൊള്ളും...മോന്‍ ബലിക്കുള്ള ഒരുക്കങ്ങള്‍ നടത്തിക്കോള്ളൂ...."

അമ്മയുടെ കാലുകളില്‍ നമസ്കരിച്ചിട്ട്‌ ഞാന്‍ ആ പൂക്കളും ആയ്‌ ബസ്‌ സ്റ്റാന്റിലേക്ക്‌ നടന്നു..മനസ്സില്‍ ഒരുനൂറായിരം പ്രാര്‍ത്ഥനയായിരുന്നു....എനിക്ക്‌ അറിയാതെ പോയ എന്റെ സഹോദരന്റെ മുഖത്തെ പരതുകയായിരുന്നു എന്റെ മനസ്സ്‌ അപ്പോള്‍......

പമ്പയുടെ ചെറുകുളിരുള്ള വെള്ളത്തില്‍ മുങ്ങി ഉയര്‍ന്ന് പൂജകള്‍ കഴിക്കുമ്പോള്‍.....അങ്ങകലെ സൂര്യന്‍പതിവില്ലാത്ത പ്രകാശം പരത്തുന്നത്‌ പോലെ എനിക്ക്‌ തോന്നി.....സൂര്യന്റെ രശ്മികള്‍ക്കിടയിലേക്ക്‌ മറ്റ്‌ ഏതോ രശ്മികള്‍ പറന്ന് അകന്ന് പോകുന്നത്‌ പോലെ എനിക്ക്‌ തോന്നി...സന്തോഷത്തോടെ എന്റെ സൂരജിന്റെ ആത്മാവ്‌ സൂര്യ രശ്മികളുമായ്‌ അലിഞ്ഞു ചേരുന്നതാവാം എന്ന് എന്റെ മനസ്സ്‌ പറഞ്ഞു.....

Comments

“അനന്തപുരം” search ചെയ്ത് വന്ന് ആകസ്മികമായി വന്ന് വായിക്കാനിടയായി താങ്കളുടെ ഈ നല്ല കഥ. അതിസുന്ദരമായ രചന. ഇനിയും താങ്കളുടെ കഥകള്‍ വായിക്കാനായി കാത്തിരിക്കുന്നു. ആശംസകളോടെ...
കഥയാണെന്നു തോന്നുന്നില്ല, അനുഭവകഥയാണെന്നു കരുതട്ടെ. നന്നായി എഴുതിയിരിക്കുന്നു.
Shah Haripad said…
ഉള്ളം നിറഞ്ഞ നന്ദി....ഇരുവര്‍ക്കും..!
mammoos said…
Drabhayum Tettippokkalum...
Nice story..
One of my friend is looking ofr a strory to make a telifilm..
Can I proceed this story to him..
Pls let me kniw..
My mail ID
momu1975@yahoo.com
momu1975@gmail.com
mohile: 0097150 6617244
Expecting ur replay soon...

Regards..
Momu

Popular posts from this blog

അവിചാരിതമായ്‌ എത്തിയ ശലഭങ്ങള്‍..

പാസ്സഞ്ചര്‍